Saturday, August 14, 2010

ഒരു ഇടവേളക്കുറിപ്പ്.

സുഹൃത്തുക്കളെ, ഒരു വര്‍ഷമായി ഞാന്‍ ബ്ലോഗവധിയിലായിരുന്നു. ഇതിനിടയില്‍ വെയില്‍ കൂടി,ഇടവപ്പാതിയുടെ പാതിപോലും വന്നില്ല, അന്തരീക്ഷത്തിലും മനുഷ്യമനസ്സുകളിലും കാര്‍ബണ്‍ നിറഞ്ഞു. ആരോഗ്യക്കുറവ് സ്പര്‍ശിച്ച കാക്കതൊള്ളായിരം ജീവനുകള്‍ ഉണ്ടായി, ഭൂമിയുടെ ജൈവവൈവിധ്യ നഷ്ടവേദന അവളെ കൂടുതല്‍ സംഹാരരുദ്രയാക്കി(അവള്‍ തുടങ്ങിയിട്ടേയുള്ളു), സ്നേഹക്കുറവും നിരുത്തരവാദവും പുതുതലമുറ പിന്നെയും തെളിയിച്ചു. തീവ്രവാദം തൊട്ടടുത്ത അയല്‍ വാസിയായി! ഒരുപാടുപേര്‍ പ്രണയിച്ചു, കാമസ്പര്‍ശമേല്‍ക്കാത്ത ഒരിഷ്ടം എനിക്കുമുണ്ടായി. എനിക്ക് കുറച്ച് പക്വത വന്നുവെന്ന് സംശയം, കൂടാതെ പ്രായം കുറഞ്ഞു; കോളെജ് വിട്ടുവരാന്‍ വയ്യ. ഒരു ഡിസൈനെറന്ന നിലയില്‍ പ്രകൃതിയോട് കൂടുതല്‍ കൂട്ടായി; ദൈവത്തോടും കൂടുതല്‍ അടുത്തു! സംഭവബഹുലമായ ജീവിതാനുഭവങ്ങള്‍ എന്തെലുമൊക്കെ ഇവിടെ കുറിക്കുവാന്‍ കഴിയുമെന്നു കരുതി തുടങ്ങട്ടെ.....!

Saturday, August 8, 2009

അയാള്‍ മരിച്ചൂ !

അയാള്‍ മരിച്ചു. തൊട്ടപ്പുറത്തെ വീട്ടിലെ മദ്യം മാത്രം ആഹരിച്ചിരുന്ന ചുവന്ന കണ്ണുകളുള്ള ആ മെലിഞ്ഞ രൂപം. ആ ഇരുനില മട്ടുപ്പാവില്‍ അയാള്‍ ഒറ്റക്കായിരുന്നു താമസം, വല്ലപ്പോഴും വന്നു പോകുന്ന പൂന്തോട്ടക്കാരന്‍ മാത്രമായിരുന്നു അതിന്റെ മതിലുകള്‍ക്കുള്ളില്‍ ഞാന്‍ കണ്ട മറ്റൊരു ജീവി! പതിവായ് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷയ്ക്ക് വേണ്ടി കാത്തുനില്‍ക്കുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. പണ്ട് ബെന്‍സു കാറൊക്കെ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കാണുമ്പോളൊക്കെ അയാള്‍ എന്നെ നോക്കാറുണ്ടെന്നു സണ്‍ ഗ്ലാസിനകത്ത് ഒളിച്ചിരുന്ന് എന്റെ കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നു. മദ്യപാനം കഴിഞ്ഞ് മൂന്നു മണിയോടെ എത്തുന്ന അയാള്‍ വീണ്ടും മദ്യപിക്കാനായ് ആറുമണിയോടെ പുറത്തേയ്ക്കു പോകുന്നതു പതിവായിരുന്നു. പിന്നെ രാത്രിയില്‍ എപ്പോഴോ മടക്കം. ഇന്നു രാവിലെ അയാളുടെ വീടിനു പുരത്ത് കുറച്ചാളുകളും പോലീസും കൂടി നില്‍ക്കുന്നത് കണ്ട് അന്വഷിച്ചപ്പോള്‍ ചീഞ്ഞളിഞ്ഞുവെന്ന് പറഞ്ഞു, മൂന്നു ദിവസത്തോളം പഴക്കമുണ്ടാകുമെന്നും, സ്റ്റെപ്പില്‍ നിന്നു വീണു ബോധം പോയി ചോരവാര്‍ന്നു മരിച്ചതാണെന്നും പോലീസുകാരന്‍ പറഞ്ഞു. തരിച്ചുനിന്ന ഞാന്‍ ഓര്‍ത്തു; രണ്ടു ദിവസമായി എന്തോ ചത്തു നാറുന്നുവെന്നു ഞാന്‍ തന്നെയല്ലെ എന്നോട് പറഞ്ഞത്! ചീഞ്ഞളിഞ്ഞ് ചീര്‍ത്ത് മൂന്നിരട്ടിയായ ആ ശരീരം വലിയൊരു കെട്ടാ‍യ് നഗരസഭയുടെ ആംബുലന്‍സിലേയ്ക്കു കയറ്റുന്നത് മുറിയുടെ നഗ്നത മറയ്ക്കുന്ന ജനാലയിലെ ചുവന്ന കര്‍ട്ടനിടയില്‍കൂടി ഞാന്‍ കണ്ടു. എന്നോ കുടുംബ ബന്ധത്തിന്റെ രസതന്ത്രത്തില്‍ വിഷം കലര്‍ന്നപ്പോഴാണോ, അതോ ഓരോ വാക്കിനും കൈയടിക്കുന്ന കൂട്ടു കുടിയന്മാരാണോ, അതോ തകര്‍ന്ന ബിസ്സിനസ്സ് കരകയറ്റാന്‍ നോക്കിയപ്പോള്‍ കെട്ടിട്ടുപൂട്ടിയ സര്‍ക്കാരും അവരുടെ ടാക്സു ഡിപാര്‍ട്ടുമെന്റുമോ, അതോ എടുത്തതിന്റെ നൂറിരട്ടി തിരിച്ചടയ്ക്കണമെന്നു പറയുന്ന ന്യൂജനറേഷന്‍ ബാങ്കോ ,അതോ നിര്‍ത്താതെ സമരം ചെയ്ത തൊഴിലാളികളോ ,അതോ വെറുതെ കുമിഞ്ഞു കൂടിയിരുന്ന അപ്പനപ്പൂപ്പന്മാരുടെ സാമ്പത്തിക ഭദ്രതയോ!? ഇതിലെന്തോ ഒന്നായിരിക്കില്ലേ ഈ ചീഞ്ഞളിയലിനു കാരണം!!? പക്ഷെ കണ്ടപ്പോള്‍ എന്നെങ്കിലും എനിക്കൊന്നു ചിരിക്കാമായിരുന്നില്ലേ എന്ന ചിന്ത എന്നെ കുത്തിപ്പറിക്കുന്നു. ഇനിയതിനു കഴിയുകയുമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വിങ്ങലും.!

Friday, July 31, 2009

രൂപജനനം

ചതുരത്തിനുള്ളില്‍ ഒരു ത്രികോണം വരച്ചു,
അപ്പോള്‍ ജനിച്ച മറ്റു രൂപങ്ങള്‍ രൂക്ഷമായി നോക്കി

ചതുരം ദേഷ്യത്തില്‍ നോക്കി, പെന്‍സില്‍ വിറച്ചു,
റബ്ബര്‍ കട്ട കൊണ്ട് ത്രികോണത്തെ കൊന്നു.


വരച്ചു ഒരു സുന്ദരന്‍ സമചതുര ത്രികോണം,
ചതുരം ഗര്‍ഭപാത്രമായ് ചിരിച്ചാവാഹിച്ചു...

അപ്പോള്‍ ജനിച്ച മറ്റു രൂപകുഞ്ഞുങ്ങള്‍ പുഞ്ചിരിച്ചു
പെന്‍സില്‍ എന്നെ നോക്കി ചിരിച്ചു,

ഞാനും ചിരിച്ചു, റബ്ബര്‍ കട്ട കണ്ണിറുക്കി,
പേപ്പര്‍ കാറ്റില്‍ പറന്നു പറന്നു പോയ്!

Saturday, March 21, 2009

ഡേ അഫ്റ്റെര്‍ ഫസ്റ്റ് നൈറ്റ്.

(അഭ്യര്‍ത്ഥന: പ്ലീസ്സ് റീഡ് ദി ലാസ്റ്റ് പെയിസ്റ്റ് ബി4 റീഡിങ്ങ് ഇറ്റ്.)

തിരക്കിട്ട തിങ്കളാഴ്ച്ച ഏകദേശം സമയം ഉച്ചയ്ക്കു രണ്ടര. അവന്‍ അവളുടെ ഫോണ്‍ വിളി പേടിച്ച് രാവിലെ കിങ്ഫിഷര്‍ പിടിച്ച് ബാംഗളുരു വഴി മുംബൈയില്‍ എത്തി, അതും ഒരു നിര്‍ബന്ധിത മീറ്റിങ് ഉണ്ടാക്കിയിട്ട്. രാവിലത്തെ രണ്ട് ടേക്ക് ഓഫിന്റേയും തുല്യതൂക്കതലകറക്ക ലാന്റിങ്ങിന്റേയും പൊതുവാള് ഗ്രാവിറ്റി ന്യൂട്രലൈസേഷനു വേണ്ടി മീറ്റിങ്ങിനു മുന്‍പു ഒരു ചെറിയ കഷണം മയക്കം. ക്ഷീണം ശരിക്കും ബോധം കെടുത്തി. തുരുതുരേയുള്ള ഫോണ്‍ വിളി കാരണം ,കൈകൊണ്ട് എവിടെയോ പരതിയപ്പോള്‍ സ്വര്‍ഗത്തിലും കേരളത്തിലും റേയ്ഞ്ച് ഉള്ളതും ലോകൈകസൌകര്യങ്ങള്‍ എല്ലാം നിറഞ്ഞതുമായ ഫോണിനെ വിരലുകള്‍ തൂക്കി ചെവിയോടു എര്‍ത്തി! “എടാ..ഇതു ഞാനാ, എന്റെ പ്രാര്‍ഥന ഫലിച്ചു. ഞാന്‍ വിചാരിച്ച പോലല്ലടാ..അയാള്‍ വെറും പാവമൊരു മനുഷ്യനാ ....എല്ലാം ഇന്നലെ തന്നെ സാധിച്ചു. അയാള്‍ ആകെ ആവേശഭരിതനായ് എന്നെ ഭ്രാന്തമായ് പ്രാപിച്ചു. ഞാന്‍ ശരിക്കും വിളിച്ചുപോയ്! നിന്നെ വിളിക്കാമെന്ന് വാക്കു തന്നിരുന്നതുകൊണ്ടാ ബാത്ത് റൂമില്‍ നിന്ന് കൊണ്ട് വിളിക്കുന്നത്. ശരിക്കും വേദനിക്കുന്നു! ഞങ്ങള്‍ നാളെ ആംസ്റ്റര്‍ഡാ‍മില്‍ പോകും. ഞാന്‍ വെച്ചേക്കട്ടെ? ദേ ചേട്ടന്‍ വിളിക്കുന്നു. ബൈ ഡാ.
അവന്റെ നഷ്ടം തുക ഏകദേശം ഷോപ്പിങ്ങും, ഷാപ്പിങ്ങും, ചേര്‍ത്ത് മൊത്തം നാല്പതിനായിരം !(ആകെ തുക വേറെ.)
ഫോള്ളോവിങ്ങ് ആര്‍ ദി എക്സ്പെറ്റഡ് കമന്റ്സ്:

കമന്റ് 1: ഓ... ഒരു പൊങ്ങച്ചക്കാരന്‍!
കമന്റ് 2: ചെലവ് ഒരു ഏകദേശ ഐഡിയ കിട്ടി. താങ്ക്സ്.
കമന്റ് 3: ഇത്രയും എഴുതുവാന്‍ ചങ്കൂറ്റം വേണം.
കമന്റ് 4:ഹും. ഭയങ്കരി തന്നെ!
കമന്റ് 5: ചേട്ടന്റെ ലാപ്ടോപ്പില്‍
ഞാന്‍ നിന്റെ ബ്ലോഗ് വായിച്ചു. ഞാനിപ്പോള്‍ ആംസ്റ്റര്‍ഡാമിലാ, നീ എന്നെയൊന്നു വെറുതെ വിടൂ..പ്ലീസ്സ് ഡാ..
പ്ലീസ്സ് ടേക്ക് കെയര്‍ ഓഫ് യുവര്‍ വൈഫ്...!
കമന്റ് 6:
കമന്റ് 7:
കമന്റ് 8:
..........
..........
..........
..........

Wednesday, March 18, 2009

നൈറ്റ് ബി4 ഫസ്റ്റ് നൈറ്റ്.

“എടാ ഇനി എല്ലാം കഴിഞ്ഞിട്ടെ വിളിക്കാന്‍ കഴിയൂ, ഇവിടെ ആകെ തലേ രാത്രിയുടെ തിരക്കാണ്. എനിക്കാകെ പേടിയാകുന്നു. എങ്ങനെ ഞാന്‍ അയാളുമായി.....”അവള്‍ക്കു കരച്ചില്‍ കാരണം മുഴുപ്പിക്കാനായില്ല. “പേടിക്കേണ്ട, ഞാന്‍ പറഞ്ഞു തന്നതൊക്കെ ഓര്‍മ്മയുണ്ടല്ലോ? അതുപോലെയൊക്കെ ചെയ്താല്‍ മതി.” അവന്‍ പറഞ്ഞു. “എന്നാലും എനിക്കത്രയും അഭിനയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. എങ്ങാനും അയാള്‍ക്കു മനസ്സിലായാല്‍ പിന്നെ.......” പിന്നേയും അവള്‍ക്ക് മുഴുപ്പിക്കാനായില്ല. “ഹേയ്...നോക്കെടാ....നീയിങ്ങനെ അപ്സെറ്റ് ആയാല്‍ എങ്ങനെയാ..!? പരമാവധി വേദന അഭിനയിക്കണം....കഴിയുന്നതും ഒരാഴ്ച്ചയെങ്കിലും. അപ്പോഴേയ്ക്കും അവനെ സ്നേഹിച്ച് അടിമ ആക്കിയിരിക്കണം.” അവന്‍ ടെക്നിക്കുകള്‍ വിളമ്പി. “പക്ഷെ എനിക്കയാളെ ഇഷ്ടമല്ല , അയാള്‍ എന്തൊരു ആര്‍ത്തിയോടെയാ നോക്കുന്നതുതന്നെ. ഞാന്‍ ഒന്നിനും സമ്മതിക്കില്ല. അയാള്‍ വേണമെങ്കില്‍ വേറെ പൊയ്ക്കോട്ടെ. ഞാന്‍ അങ്ങനെ തന്നെ പറയും. എനിക്കു നിന്നെ മാത്രം വല്ലപ്പോഴുമെങ്കിലും കണ്ടാല്‍ മതി. എനിക്കു വയ്യ. ജനിച്ചിട്ടു ഇതുവരെ ഞാന്‍ ഒരാണിന്റെയും മുഖത്തുപോലും നോക്കിയിട്ടില്ലെന്നാ അയാള്‍ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു; അയാളുടെ മുന്‍ ജന്മ സുകൃതം കൊണ്ടാണ് എന്നെ കിട്ടിയതെന്നും, ഇന്നത്തെ കാലത്ത് എന്നെപ്പോലെ ഒരു ഫസ്റ്റ് ഹാന്‍ഡ് പെണ്‍കുട്ടിയെ കിട്ടുന്നത് ഒരു അപൂര്‍വ ഭാഗ്യമാണെന്നും!? ശരിക്കും ഞാന്‍ നിന്നെ മാത്രമല്ലെ സ്നേഹിച്ചിട്ടുള്ളു, നിനക്കല്ലെ എല്ലാം ഞാന്‍ നല്‍കിയിട്ടുള്ളു. ഫസ്റ്റ് നൈറ്റില്‍ അയാള്‍ ഞാന്‍ നല്ല കുട്ടിയല്ലായെന്നറിഞ്ഞാല്‍......” പിന്നേയും അവള്‍ക്കു മുഴുപ്പിക്കാനായില്ല. അപ്പോഴേയ്ക്കും അവന്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു.

Tuesday, March 17, 2009

മാന്ദ്യകാലത്തെ ഗര്‍ഭശ്രമം.

ഫൈവ് സ്റ്റാര്‍ സൌകര്യമുള്ള ഹോസ്പിറ്റലിന്റെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ സെമന്‍ കളക്ഷന്‍ റൂമിന്റെ മുന്നില്‍ വെയ്റ്റ് ചെയ്തിരുന്നപ്പോള്‍ അയാള്‍ കഴിഞ്ഞ ദിവസം സുഹൃത്ത് അയച്ച എസ്.എം.എസ് ജോക്ക് ഓര്‍ത്തു. മൂന്നു സര്‍ദാര്‍മാര്‍ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു. രാത്രി ബാങ്കിന്റെ ലോക്കര്‍ കുത്തി തുറന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് ലോക്കറില്‍ നിറയെ അടുക്കിവച്ചിരിക്കുന്ന തണുത്ത ലെസ്സിയാണ്. സര്‍ദാര്‍മാര്‍ ആവോളം ലെസ്സി അകത്താക്കി. പിറ്റെന്ന് പത്രവാര്‍ത്ത. ‘സെമെന്‍ ബാങ്ക് റോബ്ബ്ഡ്!’ അറിയാതെ ചിരിച്ചുകൊണ്ടിരുന്നപ്പോള്‍ സുന്ദരിയായ നെഴ്സ് വന്നു വിളിച്ചു. എന്നിട്ട് 100മില്ലിയുടെ ശുക്ലം സംഭരിക്കുവാനുള്ള ഒരു പ്ലാസ്റ്റിക് ഡപ്പിയും നല്‍കിയിട്ട് അവള്‍ പറഞ്ഞു. “സര്‍ ഇതില്‍ നിറച്ച് കൊണ്ടുവന്ന് ആ സൈഡില്‍ കാണുന്ന മേശപ്പുറത്ത് വച്ചിരുന്നാല്‍ മതി. റിസള്‍ട്ട് ഒരു മണിക്കൂറിനകം തരാം.” ഒരു ചമ്മലോടെ അയാള്‍ നെഴ്സിന്റെ മുഖത്തു നോക്കി മനസ്സില്‍ പറഞ്ഞു. ‘നിനക്കൊന്നു സഹായിച്ചുകൂടേ !?”
തന്റെ ഊഴം കാത്തിരുന്നപ്പോള്‍ അയാള്‍ ഓര്‍ത്തു. ഭാര്യയോട് ഞാന്‍ പറഞ്ഞതാ. “ഈ മാന്ദ്യം ഒന്നു മാറി മാര്‍ക്കറ്റൊക്കെ പച്ചപിടിച്ചിട്ട് പോരേയെന്ന്.” പക്ഷെ, മറ്റൊന്നിനും ഞാന്‍ നിര്‍ബന്ധിക്കാറില്ലല്ലോയെന്ന അവളുടെ മറുപടിയില്‍ അയാള്‍ വീണുപോയി.
തനിക്കുമുന്‍പ് ഡപ്പിയുമായി അകത്തേയ്ക്കു പോയ സുന്ദരനെ ഇരുപത് മിനിട്ടിലേറെയായിട്ടും കാണുന്നില്ലല്ലൊ. ഓ ...100 മില്ലി വേണമല്ലോ, അപ്പോള്‍ ചിലപ്പോള്‍ താമസിക്കും! എന്നൊക്കെ വിചാരിച്ച് അയാള്‍ ഇടയ്ക്കിടെ മുന്നിലൂടെ നടന്നു പോകുന്ന നെഴ്സിനെ നോക്കി തന്റെ 100മില്ലിക്കുള്ള കാര്യങ്ങള്‍ ഫാന്റസൈസ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണിതനായ സുന്ദരന്‍ കളക്ഷന്‍ റൂമില്‍ നിന്നും ഡപ്പിയും മറച്ചുപിടിച്ച് ഇറങ്ങി വന്നു. സൈഡിലെ മേശപ്പുറത്ത് ഭദ്രമായ് ഡപ്പി വച്ച് വലതു കൈ നീട്ടിയൊന്നു കുടഞ്ഞിട്ട് പുറത്തേയ്ക്ക് പോയി. അകത്തുകയറിയപ്പോള്‍ മുറി അയാള്‍ക്ക് വളരേയിഷ്ടപ്പെട്ടു. കിടന്നു വേണ്ടവര്‍ക്ക് നല്ല നിലവാരമുള്ള കട്ടില്‍, ഇരുന്നു സംഭരിക്കേണ്ടവര്‍ക്ക് ചാരാന്‍ കൂടി പറ്റുന്ന കസേര, സ്വയം കണ്ടുകൊണ്ട് വേണ്ടവര്‍ക്ക് ഭിത്തിയില്‍ പിടിപ്പിച്ച വലിയ മിറര്‍, ടോയ്ലെറ്റ് പ്രേമികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള ടോയ്ലെറ്റ് അറ്റാച്ച് ചെയ്തിരിക്കുന്നു. ഇനി പുറം ലോകം കണ്ടുകൊണ്ട് വേണ്ടവര്‍ക്ക് വലിയ ജനാലയുടെ കര്‍ട്ടന്‍ മാറ്റിയാല്‍ വിശാലമായ പ്രകൃതിയും കാണാം. പക്ഷെ, ഒരു വീഡിയോ സ്ക്രീനും രണ്ടു സി.ഡി.യും കൂടി ഇല്ലാത്തത് മില്ലിയില്‍ കുറവു വരുത്തുമോയെന്ന് അയാളില്‍ ആശങ്ക പരത്തി. ഇതിനൊക്കെ പുറമെ അയാളെ വിഷമിപ്പിച്ചത് ഡപ്പി ഏത് ഡയറക്ഷനില്‍ പിടിക്കും എന്നതായിരുന്നു! പണ്ട് പഠിച്ച മെഡിറ്റേഷന്‍ പാഠങ്ങളുടെ സഹായത്താല്‍ ഒരു ക്രിക്കറ്റുകളിക്കാരന്‍ താന്‍ എറിഞ്ഞ ബോള്‍ താന്‍ തന്നെ പിടിക്കുന്ന മികവോടെ സെമന്‍ സംഭരിക്കല്‍ കളിയില്‍ ഏര്‍പ്പെട്ടതിനു ശേഷം ഡപ്പിയും ഭദ്രമായ് മേശപ്പുറത്ത് വച്ചിട്ട് പുറത്തെ വെയ്റ്റിങില്‍ റിസല്‍ട്ടിനായ് കാത്തിരുന്നു. ഇടയ്ക്ക് നടന്നു പോയ നെഴ്സിനോടുള്ള നന്ദി ഒരു ഒരു നൂറു മില്ലി ചിരിയാല്‍ നല്‍കാനും മറന്നില്ല! ഒരു മണിക്കൂര്‍ കഴിഞ്ഞ് പേരു വിളിച്ചപ്പോള്‍ അയാള്‍ ഡോക്ടറുടെ മുറിയില്‍ എത്തി. “മി.ഗദ്ധാഫീ, നിങ്ങള്‍ക്കൊരു കുഴപ്പവുമില്ല. കുറച്ച് വൈറ്റമിന്‍ ടാബ്ലറ്റ്സ് കൂടി കഴിച്ചാല്‍ മതി.”
ഡോക്ടര്‍ പറഞ്ഞു. ഹോസ്പിറ്റലില്‍ നിന്നും പുറത്തെയ്ക്കിറങ്ങി കാര്‍ പാര്‍ക്കിലേയ്ക്കു നടക്കുമ്പോള്‍ , സാമ്പത്തിക മാന്ദ്യം തുടങ്ങിയ സമയത്ത് പോയി കണ്ട ജ്യോത്സന്‍ അയാളോട് പറഞ്ഞ കാര്യങ്ങളായിരുന്നു ഞെട്ടലോടെ അയാളുടെ മനസ്സില്‍ നിറഞ്ഞത്. “ ഗദ്ധാഫി സാറെ, നിങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ ആണ് ഉണ്ടാവുക എന്നു നിങ്ങളുടെ മുഖലക്ഷണം പറയുന്നുണ്ട്!”

Monday, March 16, 2009

ഒരു ഞായറാഴ്ച.

ഞായറാഴ്ച്ചയുടെ ബോറിംഗില്‍ നിന്ന് രക്ഷപ്പെടാനായി അതിരാവിലെ തന്നെ കാര്‍ നാട്ടിലെയ്ക്കു വിട്ടു. ഒരു റെവല്യൂഷണറി പ്രേമവിവാഹത്തില്‍ വരനായതിനുശേഷം വര്‍ഷങ്ങളായി നാട്ടുകാരൊന്നും പരിചയ ഭാവം പോലും കാണിക്കാറില്ല. ചിലരൊക്കെ മുഖം വെട്ടിത്തിരിക്കല്‍ പ്രകടനം വരെ നടത്താറുണ്ട്. പക്ഷെ ജീവിതം ടോട്ടലി തമാശയായി കാണുന്ന എനിക്കിതൊന്നും ഏശാറില്ല. വീടിനടുത്തെത്തിയപ്പോള്‍ എന്നെ തികച്ചും അത്ഭുതപ്പെടുത്തികൊണ്ട് ഇപ്പറഞ്ഞതില്‍ ചില മുഖങ്ങള്‍ പ്രകാശപൂരിതമായ് ചിരിച്ചു. തമാശകളെ അകറ്റികൊണ്ട് എന്നിലേയ്ക്കു സന്തോഷം കടന്നുകയറി. കറുത്ത സണ്‍ഗ്ലാസ്സ് കണ്ണിലെ നനവിനെ ഒളിപ്പിച്ചു!

തൊടിയിലെ പ്രിയപ്പെട്ട വരിക്കപ്ലാവിന്റെ സീസണല്‍ നിറവിനെ ആസ്വദിച്ചുകൊണ്ട് നിന്നപ്പോള്‍ രാവിലെ കണ്ടു ചിരിച്ചതില്‍ മൂന്ന് മുഖങ്ങള്‍ വീടിന്റെ മുറ്റത്തേയ്ക്ക് എത്തിയിരിക്കുന്നത് കണ്ടു. വരിക്കപ്ലാവിനോട് ‘സീ യു‘
പറഞ്ഞ് ഞാന്‍ വേഗം മുറ്റത്ത് എത്തി. എല്ലാവര്‍ക്കും ഓരോ സിറ്റി ഷെയ്ഹാന്‍ഡ് നല്‍കിയിട്ട് ഇരിക്കാന്‍ പറഞ്ഞു. “ചേട്ടനില്ല.” ഞാന്‍ അവരോട് പറഞ്ഞു. “ഞങ്ങള്‍ നിന്നെ കാണാന്‍ തന്നെയാ വന്നത്. കുറേ നാളായില്ലെ നിന്നോട് ഞങ്ങളൊക്കെ സംസാരിച്ചിട്ട്. കാര്യം നിനക്ക് തന്നെ അറിയാമല്ലോ. ഇനിയിപ്പോള്‍ അതൊന്നും ഓര്‍ത്ത് ഞങ്ങളായിട്ട് ഒരു അകലം പാലിക്കുന്നില്ല.” സണ്‍ ഗ്ലാസ്സ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തുപോയി. കണ്ണില്‍ സന്തോഷം സൃഷ്ടിച്ച നീരുറവയെ ചങ്കുറപ്പുകൊണ്ട് ഞാന്‍ തടഞ്ഞുവച്ചു. കുടിപള്ളിക്കൂടത്തിലെ വെക്കേഷന്‍ ക്ലാസ്സില്‍ ആദ്യമായ് സാമൂഹ്യപാഠം ശരിക്കും പഠിപ്പിച്ച സുരേഷ് കുമാര്‍ സാറാണ് ഇത്രയും നേരം സംസാരിച്ചത്. കൂടെ വന്നത് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ എല്‍.ഡി.ക്ലാര്‍ക്കായ മുരളിയെന്ന മണുക്കുവും വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്ന കൃഷ്ണകുമാര്‍ എന്ന കിണ്ണുവും. ഇവര്‍ രണ്ടാളും ഒന്നും മിണ്ടാതെ എന്റെ മാറ്റങ്ങളെ നിശബ്ദരായിരുന്നു പഠിക്കുകയായിരുന്നിരിക്കണം. ബന്ധം ഊട്ടിയുറപ്പിക്കണമെന്ന് തോന്നിയ ഞാന്‍ സുരേഷ് സാറിനോടായ് പറഞ്ഞു. “ സാറ് ഓര്‍ക്കുന്നുണ്ടോയെന്നു അറിയില്ല. നാലാം ക്ലാസിലെ വെക്കെഷന്‍ ക്ലാസ്സില്‍ മാര്‍ത്താന്ണ്ഡവര്‍മ്മയുടെ ഭരണപരിഷ്കാരങ്ങള്‍ പത്തെണ്ണം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എഴുതിയ ഒരു പോയിന്റ് “മാര്‍ത്താന്‍ണ്ഡവര്‍മ്മ കാബറേ നടപ്പിലാക്കിയെന്നായിരുന്നു.” സാര്‍ അന്നു വൈകുന്നേരം തന്നെ സുഹൃത്തായ ചേട്ടനോട് പറയുകയും , എനിക്ക് വീട്ടില്‍ നിന്ന് ആവശ്യത്തിലേറെ കളിയാക്കല്‍ കിട്ടുകയും ചെയ്തു.” ഒരു അദ്ദ്യാപകന്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഈ വര്‍ത്തമാനത്തില്‍ വലിയ താല്പര്യം കാണിക്കാതെ സുരേഷ്സാര്‍ പറഞ്ഞു. “പാര്‍ലമെന്റ് ഇലക്ഷനാണ്, ഇപ്രാവശ്യവും നമുക്കു സീറ്റ് പിടിക്കണം. അതിനൊക്കെ ഒരുപാട് സാമ്പത്തികം ആവശ്യമാണ്. നീയൊരു രണ്ടായിരം രൂപ നല്‍കി ഇതില്‍ ഭാഗഭാക്കാകണം.” ചതിക്കപെട്ട ഞാന്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നിന്നു. സ്നേഹം നടിച്ച് പ്രേമിക്കപ്പെട്ട് ഗര്‍ഭവും നേടി വഞ്ചിക്കപ്പെട്ട പെങ്കുട്ടികളെ ഞാന്‍ ഓര്‍ത്തുപോയി! കൊടുത്തില്ലെങ്കില്‍ ഇവന്റെയൊക്കെ മുന്നില്‍ വിലയിടിയും, ഇല്ലെങ്കില്‍ ഇവന്മാര്‍ നാട്ടില്‍ വില ഇടിക്കും. അപ്പോഴെയ്ക്കും മണുക്കു രശീതുകുറ്റി എടുത്തിരുന്നു. എന്തൊരു ടീം വര്‍ക്ക്! മനസ്സില്ലാ മനസ്സോടെ ജീന്‍സിന്റെ പോക്കറ്റില്‍ ചന്തിയുടെ ചൂട് പറ്റി ഉറങ്ങുകയായിരുന്ന മുന്തിയ ബ്രാന്‍ഡിന്റെ പേര്‍ഴ്സ് എടുത്തു. ചെറിയ നോട്ടെന്നും എടുക്കരുതെന്നുള്ള സുരേഷ് സാറിന്റെ ആജ്ഞയെ അനുസരണയുള്ള കുട്ടിയെപ്പോലെ കേട്ടുകൊണ്ട് പേര്‍ഴ്സില്‍ നിന്നും ഒരു ആയിരത്തിന്റെ ഒറ്റനോട്ട് എടുത്ത് നല്‍കി. സോമാലിയായിലെ കുട്ടികള്‍ ബിരിയാണി കണ്ട പോലെ അവര്‍ ഇരുന്നു പോയി! ശേഷം ഞാന്‍ അവരോട് വിശേഷങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോഴെയ്ക്കും അവര്‍ തൊടി കടന്നിരുന്നു.

വല്ലപ്പോഴും ഞാന്‍ വരുമ്പോള്‍ മാത്രമേ മദ്യപിക്കാറുള്ളൂവെന്ന് അവകാശപ്പെടുന്ന മോഹനന്‍ ചേട്ടനേയും കൂട്ടി ഉച്ചയ്ക്ക് അടുത്തുള്ള ചെറുപട്ടണത്തിലെ ബാറില്‍ ബീയര്‍ കുടിക്കാന്‍ പോയി. വളരെ സ്വകാര്യമായി ഇരിക്കണം എന്ന എന്റെ ആവശ്യം പരിഗണിച്ച്, ബാറിലെ എയര്‍ കണ്ടീഷന്‍ ഹാളിലെ ചെറുചെറു കാബിനുകളില്‍ ഒന്നില്‍ കയറിപറ്റി. അടുത്തുള്ള കാബിനുകളിലെ ബഹളങ്ങളുടെ ഇടയില്‍ ഞങ്ങള്‍ ഓര്‍ഡര്‍ നല്‍കി. അറ്റ്മോസ്ഫിയര്‍ പിടിക്കാതെ ഞാന്‍ മോഹനന്‍ ചേട്ടനോടു പറഞ്ഞു. “എന്തൊരു താമസമാണിത്.എത്ര നേരമായ് ഓര്‍ഡര്‍ കൊടുത്തിട്ട് !!?.” മോഹനന്‍ ചേട്ടന്‍ ആശ്വസിപ്പിച്ചു. ബോറടി മാറ്റാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍
തൊട്ടടുത്ത കാബിനിലേയ്ക്ക് ഞാന്‍ ചെവി കൊടുത്തു. “ ഇന്നു നമ്മുക്കു ശരിക്കും ആഘോഷിക്കണം. ഇന്നു കണികണ്ടവനെ എന്നും കണികാണിച്ചു തരണേ എന്റെ ഗോര്‍ബച്ചേവ് പുണ്യവാളാ... രാവിലെ തന്നെ ആയിരത്തിന്റെ ഒറ്റനോട്ടാണ് വീണത്, അടിചുപൊളിയെടെയ്...ചീയേര്‍സ്...... ചീയേര്‍സ്...”
പെട്ടന്ന് ഞാന്‍ തിരിച്ചറിഞ്ഞു. “അതു സുരേഷ് സാറിന്റെ ശബ്ദമല്ലേ!!!!”.